
ആര്യ ഗോപി
`കേരളീയം യുവപ്രതിഭാപുരസ്‌കാര'ത്തിനു വേണ്ടിയുള്ള കഥാ, കവിത, ലേഖന മത്സരങ്ങളില്‍ കവിതാ വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടിയ ഈ കൃതിയുടെ രചയിതാവ് ആര്യ ഗോപി, കോഴിക്കോട് ജില്ലയിലെ മലാപ്പറമ്പ്, `നന്മ' യില്‍, കവിയും ഫിസിയോതെറാപ്പിസ്റ്റുമായ പി.കെ.ഗോപിയുടെയും കോമളത്തിന്റെയും മകളാണ്
|
|
ജലയുദ്ധങ്ങള്‍ക്കൊടുവില്‍ വഴിതെറ്റിയൊഴുകിയ പുഴ അരൂപിയായ ദൈവത്തോട് പരാതിപ്പെട്ടതിങ്ങനെ :
``വേവലാതികള്‍ക്കുമേല്‍ വാക്കുകളുടെ കാക്കക്കൂട്ടം. വേരറുത്തമരം കൂടില്ലാത്ത കിളിയെ മാടി വിളിക്കുന്നു. നിലം പൊത്തിയ താഴികക്കുടങ്ങള്‍ ചന്ദ്രക്കലയെ സ്വപ്‌നം കാണുന്നു. പിണഞ്ഞ വേരുകള്‍ക്കുള്ളില്‍ വിരഹിയായ പ്രണയസര്‍പ്പം കഴുകന്റെ കരിനിഴല്‍ കണ്ട് ചുരുണ്ടിരിക്കുന്നു. കൃഷ്‌ണമൃഗത്തിന്റെ കൊമ്പുകളില്‍ ഇമ ചൊറിയാന്‍ ഇപ്പോള്‍ ഇണ വരാറേയില്ല. പുഴയെ കൊന്ന് പൂഴി കവര്‍ന്ന് മരുഭൂമികളില്‍ തുരങ്കം പണിയുന്നവര്‍ ജലം വറ്റിയ കണ്ണുകളില്‍ മുതലകളെ കരയാന്‍ വിടുന്നു. വന്യമായ അവിശ്വസ്‌തത പൂവിലും പൂമ്പാറ്റയിലും കുടിയിരിക്കുന്നു. പ്ലാസ്റ്റിക് കുപ്പിയില്‍ മുത്തമിട്ട് പുണ്യതീര്‍ത്ഥം സ്വപ്‌നം കാണുന്നവര്‍ ഉറവകളടഞ്ഞുപോയ മണ്ണില്‍ പകിടയെറിഞ്ഞു ജയം നേടുന്നു. മഞ്ഞക്കിളിയുടെ തൂവല്‍ത്തുമ്പില്‍ കണ്ണുനീരാലുമ്മ നല്‍കി ചിങ്ങക്കാറ്റും ഞാനും തമ്മില്‍ കാണാതെ നില്‍ക്കുന്നു.
മഴപ്പാറ്റകള്‍ക്കു മോക്ഷം നല്‍കി ചിതല്‍പ്പുറ്റുകള്‍ പുഴപ്രളയത്തില്‍ പൊട്ടിയടരുമ്പോള്‍ കുരുതിവിളക്കുമായി ചിരിച്ചുനില്‍ക്കുന്നവരാര്? ''
|